Thursday, July 3, 2008

വാറുണ്ണിയുടെ ദുഖം

പൂമരചില്ലയിലൂടെ അരിച്ചിറങ്ങുന്ന സൂര്യരശ്മികളുടെ മനോഹാരിത ജാലകപ്പഴുതിലൂടെ നോക്കി നില്‍ക്കുമ്പൊഴും വാറുണ്ണിയുടെ മനസ്സില്‍ നീറിപ്പുകയുന്ന ചില ചിന്തകള്‍ കടന്നു പോകുന്നുണ്ടായിരുന്നു.

രൂപയുടെ മൂല്യം കൂടുന്നതനുസരിച്ചു ഡോളറിന്റെ റേറ്റു താഴോട്ടു പോകുന്നതാണു വാറുണ്ണിയുടെ ഒരു ദുഖം, കാരണം മാസാമാസമുള്ള ബാങ്കു സേവിങ്ക്സു കുറയും എന്നതു തന്നെ. താന്‍ അമേരിക്കയില്‍ വന്നതോടെ ഇന്ധ്യ വികസിക്കാനും തുടങ്ങി ഡോളറിന്റെ വിലയിടിയാനും തുടങ്ങി. കഷ്ട കാലത്തിനു തല മൊട്ടയടിച്ചപ്പോള്‍ കല്ലു മഴ പെയ്തു എന്ന പ്രശസ്തമായ ഇന്നച്ചന്‍ ഡയലോഗാണു ഡോളര്‍ വിലയിടിവിനേക്കുറിച്ചു വാറുണ്ണിക്കു ചുരുക്കി പറയാനുള്ളതു.

സാലറീ ഹൈക്കാണു വാറുണ്ണിയുടെ മറ്റൊരു പ്രശ്നം. സൗന്ദര്യം നോക്കിയാണോ സാലറീ ഹൈക്കു കൊടുക്കുന്നതു എന്നാണു വാറുണ്ണിയുടെ സംശയം. തനിക്കു ആ വര്‍ഷം കിട്ടിയ ഹൈക്കു കുറവിനു കാരണം തന്റെ സൗന്ദര്യ കുറവല്ലാതെ വാറുണ്ണി മറ്റൊരു കുറവും തന്നില്‍ കാണുന്നില്ല.

ദിനം പ്രതി ഉയര്‍ന്നു കൊണ്ടിരിക്കുന്ന പെട്രോളിന്റെ വില, ജോലിയില്‍ പ്രമോഷന്‍ കിട്ടാന്‍ എടുക്കുന്ന താമസം, വര്‍ഷാ വര്‍ഷം കൂടുന്ന അപ്പാര്‍ടുമെന്റു വാടക..അങ്ങനെ നീണ്ടു നീണ്ടു പോകുന്നതാണു വാറുണ്ണിയുടെ ദുഖങ്ങളുടെ ബുള്ളെറ്റ്‌ പോയിന്‍സ്‌.

തന്റെ ദുഖങ്ങള്‍ക്കു പുറമേ മറ്റുള്ളവരുടെ ദുഖവും കൂടി ഇറക്കുമതി ചെയ്യണോ എന്ന ചോദ്യവുമായാണു അന്നു രാത്രി വാറുണ്ണി ടി.വി യുടെ മുമ്പില്‍ 'കണ്ണാടി' എന്ന പരിപാടി കാണാന്‍ ഇരുന്നതു.

മെലിഞ്ഞുണങ്ങിയ കുറേ വൃദ്ധരായ കണ്ണൂരിലെ ബീഡി തൊഴിലാളികള്‍, ദിവസവും കിട്ടുന്ന ഇരുപതു രൂപാ വേതനം കൊണ്ടു കുടുംബം പോറ്റുന്നവര്‍, കമ്മ്യൂണിസ്റ്റു പ്രസ്ത്ഥാനത്തിനു വേണ്ടി തങ്ങളുടെ നല്ല കാലം അര്‍പ്പിച്ചവര്‍. അതേ കമ്മ്യൂണിസ്റ്റു പാര്‍ട്ടി കേരളം ഭരിച്ചു കൊണ്ടിരിക്കുമ്പോഴും തങ്ങള്‍ക്കു ദുഖവും, പരിഭവവും, പരാതിയും ഇല്ല എന്നു ആത്മാര്‍ത്ഥമായി പറയുന്നവര്‍.

രാത്രിയേറെ ആയിട്ടും ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന വാറുണ്ണിയോടു ഭാര്യ ചോദിച്ചു.
"എന്താ ഉറങ്ങാത്തേ.."

മേശപ്പുറത്തിരുന്ന ജഗ്ഗില്‍ നിന്നും ഒരു ഗ്ലാസ്‌ നിറയെ വെള്ളം എടുത്തു എന്നിട്ടു അതിന്റെ പകുതി കുടിച്ചതിനു ശേഷം വാറുണ്ണി ചോദിച്ചു.
"ഈ ഗ്ലാസ്സില്‍ എന്താണു"

"പകുതി വെള്ളം ഇല്ലാ" ഭാര്യ പറഞ്ഞു.

"അതാണു നമ്മുടെ കുഴപ്പം..ഇല്ലാത്തതു മാത്രം കാണും".

Monday, June 16, 2008

ഗ്രീന്‍ റൂം കാഴ്ച്ചകള്‍

ബ്രേക്കു ഡാന്‍സു പഠിക്കണം എന്ന മോഹം മനസ്സില്‍ കൊണ്ടു നടക്കാന്‍ തുടങ്ങീട്ടു കുറച്ചു നാള്‍ ആയെങ്കിലും അതു പഠിക്കാനുള്ള അവസരം ഒത്തു വന്നതേയില്ല. അങ്ങനെയിരിക്കുമ്പോളാണു 'കാതലന്‍' എന്ന ചിത്രം റിലീസായതും അതിലെ ഗാനങ്ങളും നൃത്തചുവടുകളും ഒരു പോലെ ശ്രദ്ധിക്കപ്പെട്ടതും. ഊര്‍വസീ..ഊര്‍വസീ, മുക്കാല..മുക്കാബുലാ എന്നീ അതിമനോഹര ഗാനങ്ങള്‍ ഇന്ധ്യയില്‍ അങ്ങോളമിങ്ങോളം അലയടിക്കുകയും ആ ഗാനവീചികള്‍ എന്റെ മുറ്റത്തെത്തി എന്റെ മനസ്സിനെ ത്രസ്സിപ്പിക്കുകയും ചെയ്തു.

ആ ചിത്രം കണ്ടതു മുതല്‍ നടക്കുമ്പോഴും, ഇരിക്കുമ്പോഴും, കിടക്കുമ്പോഴും എന്തിനേറെ പറയുന്നൂ മൂത്രമൊഴിക്കുമ്പോള്‍ പോലും എന്റെ ഓരോ അവയവങ്ങളും വഴങ്ങാത്ത പല ചുവടുകളും കാണിക്കാന്‍ തുടങ്ങീ. അതു കണ്ടിട്ടു പലരും "എന്തരടാ നിനക്കു വെട്ടു വാതം പിടിച്ചാ അതാ കോച്ചു വാതം പിടിച്ചാ" എന്നു ചോദിച്ചെങ്കിലും എന്റെ മനസ്സിലിരുന്നു പ്രഭു ദേവ അണ്ണന്‍ നീ പോയി ഡാന്‍സു അഭ്യസിക്കൂ മകനേ എന്നു മന്ത്രിച്ചു കൊണ്ടേയിരുന്നൂ.

പക്ഷേ ബ്രേക്കു ഡാന്‍സു പോയിട്ടു ബ്ര എന്നു പറഞ്ഞാല്‍ പോലും ഒരു ബ്രേക്കുമില്ലാതെ ശകാര വര്‍ഷം വീട്ടില്‍ നിന്നു ഉറപ്പായതു കൊണ്ടും ആ സമയത്തു പോയി രണ്ടു എസ്സേ പഠിയെടാ എന്നു പറയുമെന്നറിയാമായിരുന്നതു കൊണ്ടും എന്റെ അമൂല്യമായ വാക്കുകള്‍ വെറുതെ പറഞ്ഞു ഞാന്‍ പാഴാക്കന്‍ പോയില്ല.

അങ്ങനെ ഡാന്‍സു പഠിക്കണം എന്ന മോഹവുമായി ചെന്നെത്തിയതു ഒരു സിംഹത്തിന്റെ മടയിലൊന്നും അല്ല മറിച്ചു എന്റെ നാട്ടുകാരനും നര്‍ത്തകനുമായ ഒരു കൂട്ടുകാരന്റടുത്തായിരുന്നു. മാസം അമ്പതു രൂപാ ഫീസ്‌ എന്നു കേട്ടപ്പോള്‍ ചങ്കിനകത്തൊരു കിരുകിരുപ്പു അനുഭവപ്പെട്ടെങ്കിലും, അരി, പാല്‍, മീന്‍, പലവെഞ്ചനം മുതലായ സാധനങ്ങള്‍ വാങ്ങുന്ന ബാക്കി തുകയില്‍ നിന്നു അതു സൊരുക്കൂട്ടാം എന്നു തന്നെ തീരുമാനിച്ചു.

ഡാന്‍സു പഠനം അങ്ങനെ മാസങ്ങളോളം ആരും അറിയാതെ കൊണ്ടു നടന്നു. പതുക്കെ പതുക്കെ ഞാന്‍ റഗ്ഗേ, ഫങ്കി, സ്റ്റിഫ്ഫ്‌, ജൈവു, ഫ്ലാഷ്‌ എന്നിത്ത്യാദി സ്റ്റെപ്പുകളൊക്കെ സ്വായത്തമാക്കി. പോട്ട്‌ പൂരി, ഹോച്ച്‌ പോച്ച്‌, ഹിക്ക്‌ അപ്പ്‌, ഏഷിയാനെറ്റ്‌ ടാലന്റ്‌ സ്കാന്‍ എന്നിങ്ങനെ നിരവധി മത്സരങ്ങള്‍ക്കും ചുരുക്കം ചില ഉത്സവങ്ങള്‍ക്കും മാഷിന്റെ കൂടെ പോയി തുടങ്ങിയതോടെ ഫീസ്‌ കൊടുക്കാതെ പഠിക്കാം എന്നായി. പതുക്കെ പതുക്കെ വീട്ടിലെ കലിപ്സും മാറി തുടങ്ങി.

ആയിടയ്ക്കാണു ഒരു ജ്വെല്ലറി ഉത്ഘാടനത്തോടനുബന്ദിച്ചു കോട്ടയത്തു നിന്നു ഒരു പരിപാടി ഒത്തു വന്നതു. പരിപാടിക്കായി തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്കു ഒരു ഉച്ച ഉച്ചേമുക്കാലോടുകൂടി മാഷും, രമേഷും, ഞാനും മറ്റു ട്രൂപ്പു അംഗങ്ങളും യാത്ര തിരിച്ചു. യാത്രാ മദ്ധ്യേ ബോറടി ഒഴിവാക്കാന്‍ ഞങ്ങള്‍ ഉപയോഗിച്ചിരുന്ന മാര്‍ഗ്ഗം പരസ്പരം കളിയാക്കല്‍ അഥവാ കഥകളിറക്കുകയായിരുന്നു. തലയ്ക്കു മുകളിലൂടെ പോകുന്ന അടി ഏണി വച്ചു ഇരന്നു വാങ്ങാന്‍ മിടുക്കനായിരുന്ന രമേഷിനെ പറ്റിയായിരുന്നു കൂടുതല്‍ കഥകളും. അതില്‍ ഒരു കഥ ഇപ്രകാരം ആയിരുന്നു.

ഒരിക്കല്‍ രമേഷ്‌ ട്രയിന്‍ യാത്ര ചെയ്യുകയായിരുന്നു തിരുവനന്തപുരത്തു നിന്നും പാലക്കാട്ടേക്കു. എറണാകുളം കഴിഞ്ഞപ്പോള്‍ ഒരു സുന്ദരിയായ പെണ്‍കുട്ടിയും കൂടെ പെണ്‍കുട്ടിയുടെ അച്ഛനും ട്രയിനില്‍ കയറി. അവര്‍ക്കു സീറ്റ്‌ കിട്ടിയതോ രമേഷിന്റെ നേരേ എതിര്‍ വശത്തും. പെണ്‍കുട്ടിയെ മാത്രമല്ല പെണ്‍പട്ടിയെ പോലും വെറുതേ വിടാത്ത രമേഷിന്റെ കണ്ണുകള്‍ സ്വാഭാവികമായും സുന്ദരിയുടെ ശരീര ശാസ്ത്രം നോക്കി രസിക്കാന്‍ തുടങ്ങി. ടീ ഷര്‍ട്ടും ജീന്‍സും അണിഞ്ഞു മുന്നിലിരുന്ന പെണ്‍കുട്ടിയെ കണ്ടു തുപ്പലിറക്കിയിരുന്ന രമേഷിന്റെ അസ്ഥാനത്തുള്ള നോട്ടം സുന്ദരിയുടെ അച്ഛന്റെ ശ്രദ്ധയില്‍ പെട്ടു.

"എന്നതാടാ താന്‍ ഈ നോക്കുന്നത്തു..താന്‍ പെണ്‍പിള്ളാരേ കണ്ടിട്ടില്ലെ". പെണ്‍കുട്ടിയുടെ അച്ഛന്‍ കുറച്ചു കടുപ്പിച്ചു തന്നെ ചോദിച്ചു. അതു കേട്ടു ഞെട്ടിയ രമേഷിനു പെട്ടന്നു പരിസര ബോധം തിരിച്ചു കിട്ടി..

"അയ്യോ ഞാന്‍ ആ ടീ ഷര്‍ട്ടിലുള്ള താജ്മഹാളിന്റെ പടം ഒന്നു നോക്കിയതാ..അല്ലാതെ... "

പെണ്‍കുട്ടിയുടെ അച്ഛന്റെ ശ്രദ്ധ അവനില്‍ നിന്നു മാറുന്നതു വരെ അവന്‍ ജനാലയിലൂടെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതു പോലെ അഭിനയിക്കാന്‍ തുടങ്ങി..പക്ഷേ കുറുക്കന്റെ കണ്ണു എപ്പോഴും കോഴി കൂട്ടിലാണല്ലോ...കുറച്ചു സമയങ്ങള്‍ക്കു ശേഷം അവന്‍ വീണ്ടും പെണ്‍കുട്ടിയെ നോക്കാന്‍ തുടങ്ങി...താമസിയാതെ രമേഷിന്റെ നോട്ടം വീണ്ടും മൂപ്പിലാന്റെ കണ്ണില്‍ പെട്ടു.

"എടാ..നിനക്കു എന്തിന്റെ കേടാ...മൂപ്പിലാന്‍ അലറി.." തള്ളേ കലിപ്പു സീന്‍ !

രമേഷ്‌ വീണ്ടും ഞെട്ടി..എന്നിട്ടു പേടിച്ചു പേടിച്ചു പറഞ്ഞു..

"ഞാന്‍ ആ ടീ ഷര്‍ട്ടിലുള്ള താജ്മഹാളിന്റെ പടം നോക്കിയതാണു...അല്ലാതേ..."

കലി കയറിയ മൂപ്പിലാന്‍ അവനേ വിളിച്ചു കൊണ്ടു പോയി ഇപ്രകാരം മൊഴിഞ്ഞു.

"നിനക്കു താജ്മഹാള്‍ മാത്രം കണ്ടാല്‍ മതിയോടാ പന്ന പരട്ടെ...ഇന്നാ കുത്തബ്‌ മിനാറും കൂടെ കണ്ടൊ" എന്നും പറഞ്ഞു മൂപ്പിലാന്‍ തുണി പൊക്കി കാണിച്ചെന്നും..അതിനു ശേഷം രണ്ടാഴ്ച അവന്‍ ഛര്‍ദ്ദിയും പനിയും പിടിച്ചു കിടപ്പയിരുന്നൂ എന്നും ഇടയ്ക്കു രാത്രി ഉറക്കത്തില്‍ എന്തോ കണ്ടു ഞെട്ടി ഉണരാറുണ്ടായിരുന്നു എന്നുമാണു കഥകള്‍.

വൈകുന്നേരത്തോടു കൂടി നമ്മള്‍ കോട്ടയത്തു പരിപാടി നടക്കുന്ന സ്ഥലത്തു എത്തി. സാധാരണയില്‍ന്നിന്നും വ്യെത്യസ്തമായി അന്നു അവിടെ കാണികള്‍ കൂടുതലായിരുന്നു. എന്താണിത്ര ജനപ്രളയം എന്നു ആലോചിച്ചു നില്‍ക്കേ നിലത്തു നിന്നും ഒരു നോട്ടീസ്ടുത്തു രമേഷ്‌ വായിച്ചു.

"ഭരതനാട്ട്യം..സൗന്ദര്യ മത്സരം..വെസ്റ്റേണ്‍ ഡാന്‍സു...ടേയ്‌ ഇന്നു ആകെ നേരമ്പൊക്കു തന്നെ..ഇന്നു നമ്മക്കു പൊളിച്ചടുക്കണം മച്ചമ്പീ... "

പച്ച മുറി അന്വേഷിച്ചു നമ്മള്‍ സ്റ്റേജിന്റേ പിന്നിലേക്കു നടന്നു നീങ്ങി..പച്ച മുറിയും പഴുത്ത മുറിയും ആദ്യം വന്ന ഭരതനാട്ട്യക്കാരും, സൗന്ദര്യ മത്സരക്കാരും കയ്യടക്കിയിരിക്കുന്നൂ. ഇടയ്ക്കു ഓരോ നാരിമണികള്‍ ഒരു മുറിയില്‍ നിന്നും അടുത്തുള്ള മുറിയിലേക്കു പിന്‍, മെയ്ക്കപ്പു, വെള്ളം മുതലായ സാധനങ്ങള്‍ എടുക്കന്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടു..രണ്ടു മുറികളിലേയ്ക്കും നീളുന്ന ഇടനാഴിയുടെ അരണ്ട വെളിച്ചത്തില്‍ എവിടെ നിന്നു ട്രെസ്സു മാറ്റും എന്നറിയാതെ നമ്മളും.

അപ്പോള്‍ അതാ അവിടെ ഒരു കശണ്ടി തലയന്‍ കുടവയറന്‍ നെഞ്ജില്‍ ബാഡ്ജും കുത്തി,സ്വര്‍ണ്ണ കട്ടി ചെയ്ന്‍ കാണാന്‍ പാകത്തില്‍ തിളക്കം ഉള്ള ഷര്‍ട്ടിന്റെ മൂന്നു നാലു ബട്ടന്‍സും അഴിച്ചിട്ടു നടന്നടുത്തു. അമ്മാവാ നിങ്ങളു സ്വര്‍ണ്ണ അരഞ്ഞാണം ഇടാത്തതു നാട്ടുകാരുടെ ഭാഗ്യം! പ്രായം പത്തറുപത്തഞ്ചു ആയാലും ആഢമ്പരത്തിനു ഒരു കുറവും ഇല്ല.

നമ്മുടെ ആവലാതി ബോധിപ്പിച്ചു നോക്കിയാലൊ എന്നു രമേഷ്‌.

"അമ്മാവാ നമ്മള്‍ ഡാന്‍സിന്റെ ആള്‍ക്കാരാ, ഡ്രെസ്സ്‌ ചെയ്യാന്‍ എവിടെങ്കിലും ഒരു സ്ഥലം തരപ്പെടുവൊ."

" ദാ അവിടെ പൊയ്ക്കൊ"

" അതില്‍ നിറയെ പെണ്ണുങ്ങളാ"

" എന്നാ പിന്നെ ദാ ഇവിടെ പൊയ്ക്കൊ"

"അവിടേം പെണ്ണുങ്ങളാ"

"എന്നാ ഇവിടെ നിന്നു മാറ്റിക്കോ"

അമ്മാവന്റെ ഓരൊ ചെറു ഡയലോഗിലും ഓരോ ചെറു മഴ പെയ്തു കൊണ്ടിരുന്നു..മറ്റൊന്നും അല്ല..തുപ്പല്‍ മഴ..അമ്മാവന്റെ വായയുടെ സൈടില്‍ ഒരു ചെറിയ വൈപ്പര്‍ വെയ്ക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നൂ..

ഇയാളെ കൊണ്ടു ഒരു കാര്യവും നടക്കില്ലടാ എന്ന ഭാവത്തില്‍ ഞാന്‍ പറഞ്ഞു..
"വാ നമ്മക്കു ആ സ്റ്റേജിന്റെ പിന്നിലുള്ള കര്‍ട്ടന്റെ പിറകില്‍ പോയി ഡ്രെസ്സ്‌ ചെയ്യാം.."

"അങ്ങോട്ടു പോകരുതു..അവിടെ ആരോ വയറിളക്കി ഇട്ടിരിക്കുവ്വാ.." അമ്മാവന്‍ പറഞ്ഞു

അയ്യെ.. ആരാ ഈ പണി പറ്റിച്ചതു...പാവം ചിലപ്പൊ ആരെങ്കിലും ആദ്യമായി സ്റ്റേജില്‍ കയറിയപ്പം പേടിച്ചു അടിയൊഴുക്കുകള്‍ സംഭവിച്ചതു ആയിരിക്കാം..പേടിച്ചാ പിന്നെ ഇളകിയേ പോകൂ..കട്ടിക്കു പോകില്ല...എന്ന പിന്നേ ഇവനൊക്കെ ഒരു കോര്‍ക്കു കൊണ്ടു നടന്നൂടെ..അമ്മാവാ നിങ്ങളു ഇങ്ങനെ തൂക്കി ഇട്ടോണ്ടു നടന്നൊ, ഐ മീന്‍ ബാട്ജും തൂക്കി ഇട്ടോണ്ടു നടന്നോ...പരിപാടി അവതരിപ്പിക്കാന്‍ വരുന്നവര്‍ക്കു നിങ്ങളു സഹായവും ചെയ്യുന്നില്ല..അറ്റ്‌ ലീസ്റ്റ്‌ നിങ്ങള്‍ക്കു ആ വയറിളക്കം ഒന്നു വാരിയെങ്കിലും കളഞ്ഞൂടെ... എന്നിങ്ങനെ ചില ചിന്തകള്‍ മനസ്സിലൂടെ കടന്നു പോകുന്നതിനൊപ്പം അമ്മാവനും പതുക്കെ അവിടെ നിന്നും കടന്നു പോയി.

"ടെയ്‌ നമ്മക്കു ഇവിടെ നിന്നു തന്നെ മാറ്റാം..എനിക്കു സ്റ്റേജിന്റെ പിറകില്‍ പോയി അതു ചവിട്ടി എടുക്കാന്‍ വയ്യ.." രമേഷ്‌ പറഞ്ഞു.

ഇവിടെ നിന്നു മാറ്റിയാല്‍..അങ്കത്തിന്‍ ചേലൊത്ത കാല്‍ വടിവും പുത്തൂരം ചേകോന്റെ മെയ്യഴകും എന്ന ഭാവത്തില്‍ നിന്നിരുന്ന എന്റെ യഥാര്‍ഥ രൂപമായ കോഴി നെഞ്ചും പെന്‍സില്‍ കാലും ആരെങ്കിലും കണ്ടാല്‍ പിന്നെ കേരളാത്തീന്നു പെണ്ണു കിട്ടൂല്ലാ...മാത്രവുമല്ല വാങ്ങിച്ചപ്പോള്‍ തൂവെള്ള ആയിരുന്ന 'ഷഡ്ജം' കാലാന്തരത്തില്‍ മഞ്ഞയായി മാറിയതും, പിന്നെ അതിന്റെ പല ഭാഗവും ഉറുമ്പരിച്ചു 'നെറ്റ്വര്‍ക്കു' ആയതും ആരെങ്കിലും കണ്ടാലോ..അയ്യയ്യെ പങ്കം പങ്കം..പണി പാളിയതു തന്നെ അണ്ണാ..ഞാന്‍ സ്റ്റേജിന്റെ പിറകില്‍ പോയി നിന്നു ഡ്രെസ്സു മാറ്റന്‍ തീരുമാനിച്ചു..

കര്‍ചീഫു കൊണ്ടു മൂക്കു കെട്ടി..കാലുകള്‍ പതുക്കെ പതുക്കെ ഓരോന്നായി സൂക്ഷിച്ചു വെച്ചു...കാല്‍ പൊക്കുമ്പോള്‍ വല്ല ഭാര കൂടുതലും അനുഭവപ്പെടുന്നുണ്ടൊ എന്നൊരു സംശയം..കാല്‍ വെയ്ക്കുമ്പോള്‍ തെന്നുനുണ്ടോ എന്നും സംശയം..നാശം ഇവിടെ നല്ല വെളിച്ചവും ഇല്ല. അങ്ങനെ പിറകിലെത്തി..അപ്പോള്‍ അതാ മറ്റൊരു ബാട്ജുകാരനും കൂടെ ഒരുത്തനും "ആ വയറിളക്കി ഇവിടെ കുത്തു..ഇതിനെ കട്ടു ചെയ്തു അവിടെ ജോയിന്‍ ചെയ്യു." അപ്പം ഇതാണു അമ്മാവന്‍ പറഞ്ഞ വയറിളക്കം അല്ലേ..ഇതിനെ നമ്മുടെ ഭാഷയില്‍ പറഞ്ഞൂടായിരുന്നോ.'ഒയറു, ഒയറു'.

ഡ്രെസ്സു ചെയ്തതിനു ശെഷം അവിടെ കണക്ഷന്‍ കൊടുക്കുന്നതും നോക്കി കുറെ നേരം നിന്നു..ഇതൊരവസരമായി എടുത്തു കൊണ്ടു കമ്മിറ്റിക്കാരന്‍ അനൗണ്‍സുമന്റ്‌ നടത്തി..

"ആരും വയറില്‍ പിടിക്കരുതു ബള്‍ബു ആടും"

അനൗണ്‍സുമെന്റെ കേട്ടു കൊണ്ടിരിക്കെ സ്റ്റേജിന്റെ പിന്നാമ്പുറത്തു ഒരു കശപിശയുടെ മണം അടിച്ചു ഞാന്‍ അങ്ങോട്ടു പോയി. ഒരു പെണ്‍കുട്ടി കരഞ്ഞു കൊണ്ടു നില്‍ക്കുന്നൂ. കുടവയറന്‍ കശണ്ടി ബാട്ജുകാരന്‍ മറ്റൊരു സ്ത്രീയും തമ്മില്‍ എന്തോ വാക്കു തര്‍ക്കം. എന്താണെന്നു മനസ്സിലാവാതെ ഞാന്‍..താമസിയാതെ കാര്യം പിടികിട്ടീ.. ഈ അമ്മാവന്‍ പെണ്‍കുട്ടീടെ 'സോഫ്റ്റ്വെയറില്‍' കയറി പിടിച്ചത്രെ.

ഓ മൈ ഗുട്നെസ്സ്‌!.ഈ കള്ള കിളവന്റെ ഒരു കാര്യം...രാവിലെ ആട്ടിന്‍ സൂപ്പും കുടിച്ചു, തലയില്‍ ആകപ്പാടെ ഉള്ള അഞ്ചാറു മുടിയും കറുപ്പിച്ചു ഇറങ്ങും വൃത്തി കെട്ടവന്‍...തമിഴ്‌ നാട്ടിലേ വാട്ടര്‍ ടാപ്പിന്റെ അവസ്ഥ ആയലും ആക്രാന്തം തീരൂല..ചിലപ്പോള്‍ അറിയാതെ ഇരുട്ടില്‍ തപ്പിയപ്പം ഒരു തട കിട്ടാന്‍ വേണ്ടി പിടിച്ചതായിരിക്കുമോ..ആര്‍ക്കു അറിയാം..ഏതായാലും പറയാനുള്ള പള്ളു മുഴുവന്‍ മനസില്‍ പറഞ്ഞു കഴിഞ്ഞു.. ആരെങ്കിലും കിളവനിട്ടു ചാമ്പിയാല്‍ രണ്ടു പൊട്ടിക്കാം എന്നു കരുതി പഠിച്ച കരാട്ടെ സ്റ്റെപ്സെല്ലാം മനസ്സില്‍ ഓര്‍ത്തെടുത്തു രണ്ടടി പുറകോട്ടു മാറി നിന്നു...അതിനിടയ്ക്കു ആരോ വന്നു എന്തൊക്കെയൊ പറഞ്ഞു കാര്യങ്ങള്‍ സോള്‍വു ചെയ്യുകയും കിളവനെ ചുമന്നു മാറ്റുകയും ചെയ്തു. കൈ തെളിയാന്‍ ഒത്തു കിട്ടിയ അവസരവും പോയി.

ഡ്രെസ്സു ചെയ്തു കൊണ്ടിരിക്കെ നമ്മള്‍ നില്‍ക്കുന്നതിന്റെ നേരേ എതിര്‍ വശത്തായി ഒരു ബേക്കു എഞ്ചിന്‍ ഓട്ടോറിക്ഷാ ഗ്രീന്‍ റൂമിനോടു ചേര്‍ത്തു പാര്‍ക്കു ചെയ്തിരിക്കുന്നതു കണ്ണില്‍പ്പെട്ടതു. ഇതാരാട ഈ ചെറിയ ഇട നാഴിയില്‍ കൂടി ഇതു ഓടിച്ചു കയറ്റിയതു. അതോ ഇതിനേ ഇവിടെ കൊണ്ടു വന്നു അസ്സമ്പിള്‍ ചെയ്തതോ..അതിശയം തന്നെ..ഓട്ടോക്കു ടയര്‍ ഉണ്ടൊയെന്നു സൂക്ഷിച്ചു നോക്കി..ടയര്‍ ഉണ്ടു..അപ്പോള്‍ ആരൊ ഇതിനെ ഇവിടെ ഓടിച്ചു കയറ്റിയതു തന്നെ.. ഈ ചെറിയ വഴിയില്‍ കൂടി ഓട്ടോ ഓടിച്ച മഹാനെ ഒന്നു അനുമോദിച്ചിട്ടു തന്നെ കര്യം എന്നു കരുതി ഞാന്‍ മുന്നോട്ടു നീങ്ങി..

ഓട്ടോ റിക്ഷയുടെ അടുത്തെത്തി..അതിന്റെ പിന്നാമ്പുറം നോക്കി ഉറപ്പു വരുത്തി..അതു ഓട്ടോ തന്നെ..അതു കഴിഞ്ഞു അതിനകത്തിരിക്കുന്ന ഡ്രൈവറെ കാണാന്‍ വീണ്ടും മുന്നോട്ടു..അതു കണ്ടു ഞാന്‍ ഞെട്ടി...അതു ഒരു ബേക്കു എഞ്ചിന്‍ ഓട്ടോ ആയിരുന്നുല്ലാ..മറിച്ചു അതു ഒരു ബേക്കു ഇഞ്ചിന്‍ പെണ്‍കുട്ടിയായിരുന്നു..രണ്ടു ഇഞ്ച്ചു കനത്തില്‍ മുഖത്തു മേക്കപ്പു, ഉണ്ട കണ്ണുകള്‍, ദന്ത ഗോപുരത്തില്‍ നിന്നു പുറത്തേക്കു ചാടിയ പല്ലുകളെ കമ്പി കൊണ്ടു വരിഞ്ഞു കെട്ടിയിരിക്കുനു, ഓട്ടോയുടെ ബോഢി ഷെയ്പ്പു, കാലില്‍ രണ്ടടി പൊക്കമുള്ള ചെരുപ്പു...ടയര്‍ തോറ്റു പോകും..ചേച്ചി നിങ്ങളുടെ വീട്ടില്‍ കണ്ണാടി എന്നു പറയുന്ന സാധനം ഇല്ലേ..

അതാ മറ്റൊരു അവതാരം ഗ്രീന്‍ റൂം തുറന്നു പുറത്തോട്ടു..'വട', 'വൈശാലി' എന്ന ഓമന പെരില്‍ അറിഞ്ഞിരുന്ന നാഭിയും കാണിച്ചു, ശരീരത്തിന്റെ പുറമ്പോക്കും, ഇടവഴിയും ഇന്നാ കണ്ടൊ എന്ന ഭാവത്തില്‍ ...കണ്ണിണ കൊണ്ടു കടു മാത്രം അല്ല അണ്ണാ ഇവരൊക്കെ വറുക്കുന്നതു, മല്ലി, മുളകു, മഞ്ഞള്‍ എല്ലാം വറുക്കുന്നുണ്ടു. നമ്മുടെ സാംസ്കാരിക കേരളത്തിന്റെ പ്രേതങ്ങള്‍.

ഇങ്ങനെ പിറകില്‍ വായി നോക്കി നിന്നു കാഴ്ച്ചകള്‍ കാണ്‍കേ മുന്നില്‍ അതാ ഭരതനാട്യം തുടങ്ങാനുള്ള അനൗന്‍സുമന്റ്‌ കേള്‍ക്കുന്നു. ഞാന്‍ സ്റ്റേജിന്റെ സൈടില്‍ നിന്നു പരിപാടി കാണാനുള്ള സ്ഥലം ഒപ്പിച്ചു..ഭരതനാട്യം തുടങ്ങി..അതു അവതരിപ്പിക്കുന്നതു ഒരു പയ്യന്‍സു ആണു..നല്ല പൊക്കം, നല്ല നിറം, മീശയില്ല...പരിപാടി തുടങ്ങിയതും കൂവലോടു കൂവല്‍. അവന്റെ നൃത്തം എല്ലാരുടെയും വായ അടപ്പിക്കുന്നതായിരുന്നു. അത്രക്കു നല്ല നൃത്തം..നല്ല മെയ്യു വഴക്കം..നല്ല താള ബോധം..നമ്മളൊക്കെ ഈ വെസ്റ്റേണെന്നും പറഞ്ഞു നടക്കുന്നതു എന്തിനാ എന്നു ചിന്തിച്ചു പോയി..പെട്ടന്നു ഞാന്‍ അവന്റെ ഫാന്‍ ആയി മാറി..നൃത്തം കഴിഞ്ഞതും വന്‍ കയ്യടി..എന്റെ മുന്നിലൂടെ പരിപാടി കഴിഞ്ഞു പോയ ആ പയ്യനെ ഞാന്‍ ആരാധനയോടെ നോക്കി.. ഒന്നു അനുമോദിക്കാം, പരിചയപ്പെടാം എന്നൊക്കെ കരുതി അവന്റെ അടുത്തോട്ടു പോയി... ഡാന്‍സു അടിപൊളിയായിരുന്നു.. വീടു എവിടയാ..പേരു എന്താണു...ഞാന്‍ ചോദിച്ചു. പുരികക്കൊടി വളച്ചു, ചുണ്ടുകള്‍ കോണിച്ചു, രണ്ടു കയ്യും ഒരു സൈടില്‍ പിടിച്ചു അവന്‍ മറുപടി പറഞ്ഞു..
"എന്റെ പേരു റെജീ..ന്നാ..." താങ്കിട തരികിട തോം..അയ്യട ഹട്ടെ ഹേയ്‌..

അവനെ കുറിച്ചു എന്റെ മനസ്സില്‍ തോന്നിയ എല്ലാ മതിപ്പും ഒറ്റ നിമിഷം കൊണ്ടു ഇടിഞ്ഞു പൊളിഞ്ഞു അവന്റെ തലയിലൂടെ വീണു അവന്‍ മൃതിയടഞ്ഞു..

Saturday, May 24, 2008

സിലിമാ പെര വിശേഷം

അവധി ദെവസങ്ങളില്‍ ആസനത്തില്‍ വെയിലടിക്കുന്നതു വരെ കെടന്നുറങ്ങും..എഴുന്നേറ്റു കഴിഞ്ഞാല്‍ പിന്നെ പല്ലുതേക്കാതെ വീണ്ടും രണ്ടു മണീക്കൂര്‍ ടി.വി.യുടെ റിമോട്ടില്‍ ഞെക്കി ഞെക്കി... കാലിന്റെടയില്‍ കയ്യും വെച്ചു ഒടിഞ്ഞു മടങ്ങി ക്യൊസ്റ്റിയന്‍ മാര്‍ക്കു പോലെ സെറ്റിയില്‍ കെടന്നു പിന്നേ ഒരു ഉച്ച മയക്കം...ബഹദൂര്‍ ഷായുടെ സുവര്‍ണ്ണ കാലം എന്നൊക്കെ പണ്ടു സാമൂഹ്യ പാഠത്തില്‍ പടിച്ചതു പോലേ..എന്റെ സുവര്‍ണ്ണ കാലം... ആ സുവര്‍ണ്ണ കാലം ഒരു വീഞ്ഞപെട്ടിയില്‍ അടച്ചു ഓര്‍മ്മയുടെ ചരടും വരിഞ്ഞു കെട്ടി കാലമാകുന്ന പത്തായപുരയില്‍ തള്ളീട്ടു ഇന്നു കൊല്ലം മൂന്നു നാലു ആയി അണ്ണാ....എന്റെ കല്യാണത്തിനു മുമ്പുള്ള കാര്യങ്ങളാണു കേട്ടാ ഞാനീ പറഞ്ഞതു...

കല്യാണം കഴിഞ്ഞാല്‍ നിങ്ങളു ചെയ്തിട്ടില്ലാത്ത പല പരിവാടികളും ചെയ്യേണ്ടി വരും എന്നാണല്ലൊ മഹാനായ അയ്യപ്പ ബൈജു പറഞ്ഞതു...അതു വളരെ ശെരിയാണെന്നു കല്യാണം കഴിഞ്ഞതിന്റെ പിറ്റന്നു തന്നെ മനസ്സിലായി തൊടങ്ങി...രാവിലേ കുളിച്ചൊരുങ്ങി കണ്ണാടിയുടെ മുമ്പില്‍ കൊറേ നേരം..മീശ കറുപ്പിക്കലാണു മെയിന്‍ പണി...ആത്ത്യം കറുപ്പിക്കും പിന്ന തൊടയ്ക്കും..പിന്ന വീണ്ടും കറുപ്പിക്കും...എന്റെ മീശ കണ്ടിട്ടു "എന്തരടേ ഇതു ഷക്കീല തുണി ഉടുത്തതു പോലേ അവിടവിട നാലഞ്ചു എണ്ണം.." എന്നു ചോദിച്ചവര്‍ക്കുള്ള മറുപടിയാണു ഈ കറുപ്പിക്കല്‍...അങ്ങനെ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നും ആയില്ലെങ്കിലും മാമുക്കോയേ പോലെ സുന്ദരനായി ഓരോ വീട്ടിലും വിരുന്നുണ്ണാന്‍ കേറി എറങ്ങണം...വെറുതേ പൊയ്യാല്‍ പോര അണ്ണാ.. കയ്യില്‍ നല്ല പോതരവൊള്ള ഒരു പൊതിയും കൊണ്ടു പോണം..തിരിച്ചു വീട്ടില്‍ വരമ്പം രാത്തിറിയാകും...ഇന്നെങ്കിലും ഒന്നു നേരേ ചൊവ്വേ ഒന്നു ഒറങ്ങണം എന്നു വെച്ചതാണു...പക്ഷെ എന്തരു പറയാന്‍...ഇന്നൊരു സിലിമയ്ക്കു പൊയ്യാല്‍ കൊള്ളാം എന്നു നമ്മുടെ ബെറ്റര്‍ ഹാഫ്‌, കൂട്ടിനു നമ്മള അനിയന്‍സും, കല്യാണം പ്രമാണിച്ചു വീട്ടില്‍ വന്നു നിക്കണ നമ്മള കസിന്‍സും..തള്ളേ..ഇന്നത്തെ ഒറക്കവും പോയികിട്ടീ..കല്യാണം കഴിച്ചതിന്റെ ക്ഷീണം എവന്മാര്‍ക്കു അറിയില്ലല്ലോ..വഴിയേ അറിഞ്ഞോളും പുള്ളരേ നിങ്ങളു...

വീട്ടിന്റടിത്തുള്ള സിലിമാ പെരയില്‍ പോയി മാത്തറം പടം കണ്ടിരുന്ന ഞാന്‍ അങ്ങനെ..എല്ലാവരുടേയും ആഗ്രഹ പ്രകാരം സിറ്റിയില്‍ പോയി പടം കാണാന്‍ സമ്മതിച്ചു..അതും സെക്കന്റു ഷോ..എല്ലാരും അറിയട്ടെ ഞാനും മോടേണ്‍ ആണെന്നു...

സിലിമാ പെരയുടെ മുമ്പിലെത്തി..ലോകത്തുള്ള എല്ല കാപെറക്കി പയലുകളും വരി വരി ആയി നിക്കണു...നമ്മളെ കണ്ടതു മുതല്‍ എല്ലാരും നമ്മളയ്‌ ആണൊ നോക്കുന്നതു എന്നൊരു സംശയം....ഞാന്‍ ഷര്‍ട്ടും പാന്റും ഒക്കെ ഇട്ടിട്ടൊണ്ടല്ലോ എന്നു ഒന്നു പിടിച്ചു നോക്കി ഒറപ്പു വരുത്തി..ചെലപ്പം പറയാന്‍ പറ്റില്ലേ.. "അണ്ണാ നിങ്ങളു നഗനനാണു കേട്ടാ.." എന്നാരെങ്കിലും വിളിച്ചു പറഞ്ഞാലൊ ?
ഇന്നു ടിക്കറ്റ്‌ കിട്ടണ കോളില്ലാ..നല്ല നെരുക്കാണല്ലൊ ? ടിക്കറ്റ്‌ കിട്ടാതിരുന്നങ്ങില്‍ തിരിച്ചു പോയി സുഖമായിട്ടു ഒന്നു കെടന്നു ഒറങ്ങായിരുന്നു എന്നു വിചാരിച്ചതേ ഒള്ളൂ..അപ്പഴെക്കും അനിയന്‍സിന്റെ ഒരു പുത്തി...പെണ്ണുങ്ങളുടെ ക്യൂവില്‍ നിന്നു നമ്മള ഫാര്യേന കൊണ്ടു ടിക്കറ്റ്‌ എടുപ്പിക്കാം...അനിയാ... നിനക്കു എന്നെ പടം കാണിച്ചേക്കാം എന്നു വല്ല നേര്‍ച്ചയും ഒണ്ടായിരുന്നോടാ ?

ടിക്കറ്റ്‌ എടുത്തു വല്ലവിതേനേം അകത്തു കേറി പറ്റി...അതാ ഒരു നാലഞ്ചു സീറ്റ്‌ നമ്മളേ മാടി വിളിക്കുന്നൂ...അവിട ചെന്നിരിന്നൂ..നമ്മള പെറകില്‍ ആരാണു ഇരിക്കണതു എന്നു ഒന്നു തളത്തില്‍ ദിനേശന്‍ നോക്കുന്ന പോലെ ഒന്നു നോക്കി...അപ്പഴേക്കും പരസ്യങ്ങളു കാണിച്ചു തൊടങ്ങി..എനിക്കു ഏറ്റവും ഇഷ്ട്ടപെട്ട പരസ്യം..ജോസ്‌ ആലുക്കാസിന്റെ...പരസ്യത്തിലേ ചെല്ല കിളികള്‍ ആടി തൊടങ്ങി..എന്താണെന്നറിയില്ലാ ഈ പരസ്യം കാണമ്പം അടി വൈറ്റീന്നു ഒരു കുളിരു പോലെ...ഇതു ഒരു അസുഖമാണൊ ടോക്ടര്‍.. "പെണ്ണെ നിന്നെ സുന്ദരി ആക്കിയതാരു.. " എന്നു പാടി തൊടങ്ങിയതേ ഒള്ളൂ അപ്പഴേക്കും ഒരുത്തന്‍ പെറക്കേന്നു ഒറക്കെ "നിന്റെ അച്ചന്‍..." കൂട്ട ചിരി..എല്ലാരും ചിരിച്ചു കഴിഞ്ഞിട്ടും ഒരാള്‍ മാത്ത്രം ചിരി അടക്കുന്നില്ലാ..നമ്മള തലതെറിച്ച കസിന്‍...അവന്‍ ഇരുന്നു ചിരിയൊടു ചിരി..കോഴി കൊക്കരക്കുന്നതു പോലെ..ഇവനു എന്തരു.. ചിരി മണ്ടേ കേറിയാ? വീട്ടില്‍ പോയിട്ടു ഒരു ഢോസ്‌ തരാം മോനെ നിനക്കു...

ദോശം പറയരുതല്ലോ...സിലിമ തൊടങ്ങിയതും അവസാനിച്ചതും ഞാന്‍ അറിഞ്ഞില്ലാ..ഒറക്ക ഗുളിയ കഴിച്ച എഫ്ഫക്ട്‌ ആയിരുന്നു ആ പടം...

ഇന്നലേ വിചാരിച്ചതാണു ഇവനു ഒരു ഢോസ്‌ കൊടുക്കണം എന്നു.. രാവിലേ എറാത്തു ഇരുന്നു നഖവും വെട്ടിക്കോണ്ട്ടു ഇരിപ്പാണു ആശാന്‍...

"ടെയ്‌ നിന്റെ പടിത്തം എങ്ങനെ ഉണ്ടു.. "

"ഞാനാണു ക്ലാസ്സ്‌ ഫസ്റ്റ്‌.."

"നാക്കെടുത്താല്‍ കള്ളം മാത്ത്രെ പറയാവൂ.. എന്തിനടൈ നീ ഇന്നല കെടന്നു ചിരിച്ചു മരിച്ചതു..അതിനു മാത്ത്രം എന്തരാണു അതില്‍ ഇത്ത്ര തമാശ.. "

"അണ്ണാ ഞാന്‍ അതു കേട്ടു ചിരിച്ചതല്ല..വേറെ വിറ്റു അലൊയിച്ചു ചിരിച്ചതാണു...."

ഒരു ഫോണ്‍ വന്നു ഞാന്‍ അകതേക്കു പോയീ..തിരിച്ചു വന്നപ്പം ലവന്‍ ഇപ്പഴും നഖം വെട്ടിക്കൊണ്ടേ ഇരിക്കുന്നൂ.. പാവം അതില്‍ മുഴുകിപ്പോയി..അതിന്റെ കൂടെ ഓരൊ പാട്ടും എടക്കു പാടുന്നുണ്ടു...അവസാനം ഒരു പുതിയ പാട്ടു...

"പെണ്ണേ നിന്നെ ഗര്‍ഭിണി ആക്കിയതാരു..ബാബു സാര്‍ ബാബു സാര്‍.."

പാടിക്കഴിഞ്ഞു അവനു പരിസര ബോധം തിരിച്ചു കിട്ടിയപ്പം ഞാന്‍ അവന്റെ മുമ്പില്‍ സുരേഷ്‌ ഗൊപിയേ പോലെ
"ബ്ഭ പുല്ലേ.. "
"അയ്യൊ..അണ്ണാ..." പിന്നെ വാണം വിട്ട പോലെ അവന്‍ ഒരു ഓട്ടം...

അണ്ണാ... ലവന്‍ നമ്മള ഒന്നു താങ്ങിയതാണാ.. എന്റെ ഢോസിനു പകരം ലവന്റ വക ഒരു ഢോസ്‌ ആണോ ഇതു...ഏയ്‌...

Sunday, May 18, 2008

മാടപ്രാവു - മാടിന്റ ശരീരവും പ്രാവിന്റ മനസ്സും

നല്ല ചൂടൊള്ള അവിച്ച മരിച്ചിനി കെഴങ്ങുകളും പുളീമൊളവു കറിയും ഒത്തു ഞവിടി തിന്നണ സുഖങ്ങളാണു കാളേജില്‍ പടിച്ചിരുന്ന കാലങ്ങളെ കുറിച്ചു ആലോയിക്കമ്പം മനസ്സിലു തോന്നണതു. എത്തറ എത്തറ നേരമ്പോക്കുകളു. പരീക്ഷ എന്ന ഒരു വില്ലനെ ഒഴിച്ചാല്‍ ബാക്കിയെല്ലാം കിടിലം തന്നാ അപ്പീ..

കല്യാണങ്ങളു കഴിക്കാത്ത ടീച്ചറന്മാര കാണമ്പം.. "എന്തരടേ ഇവരക്ക കല്യാണങ്ങളു കഴിക്കാത്തതു....തകഴീരെ 'കൊഞ്ചു' എന്ന നോവലിലെ പോലെ ഇവരിക്കും വല്ല പരീക്കുട്ടിമാരും ഒണ്ടാടെ അപ്പീ ?" എന്നൊക്കെ സ്വയം ചോയിച്ചു തല പുണ്ണാക്കിയിരുന്ന കാലം... നമ്മള ക്ലാസ്സില്‍ നാരീമണികളുടെ കൊറവു കാരണം അപ്പറത്ത ക്ലാസ്സില പ്രമീളയ്ക്കും മാലതിയ്ക്കും പഞ്ചാര വിറ്റു നടന്നതും...പ്രമീളയുടെ സെക്കന്റ്‌ പേപ്പറിന്റെ വള്ളി ചുരിദാറിന്റെ വെളിയില്‍ ചാടി കെടക്കണതു കണ്ടപ്പഴു... .. "കുട്ടീടെ നന്മ്ക്കു വേണ്ടി ഒരു കാര്യം പറയാം...ഇതൊക്കെ കുട്ടി ഇടും എന്നു അറിയാം..എന്നു വച്ചു ഇതു ഇങ്ങനെ കാണിച്ചു കൊണ്ടു നടക്കണൊ ചെല്ലക്കിളി..." അതു പറഞ്ഞപ്പൊ അവള ചങ്കിച്ചുള്ള നിപ്പും... പന്നി അണ്ണന്റേ കടയില്‍ നിന്നും ചോറും വെട്ടി വിഴുങ്ങി ഏമ്പക്കോം വിട്ടു ക്ലാസ്സിന്റേ പെറക്കത്ത ബെഞ്ചില്‍ ഇരുന്നു ഒറക്കം തൂങ്ങുന്നതും..അങ്ങനെ എല്ലാം ഇപ്പഴും മനസ്സില്‍ ഓര്‍മകളുടെ മസ്സിലും പെരുക്കി നില്‍ക്കുന്നൂ...

എന്റെ എല്ലാ പോക്ക്രിത്തരത്തിനും ലവനും കൂട കാണും..ലോ...ലവന്‍..രഹു(രഘു)..ആറടി പൊക്കം..ഇരുണ്ട നിറം..രോമാവൃതമായ ശരീരം...ഇവനെ ആത്ത്യം കണ്ടപ്പം... തള്ളെ എവനാരടാ ജടായുവിനു ഒണ്ടായതാ എന്നു തോന്നി പോയി...പിന്നെ നമ്മള്‍ റൂമ്മേറ്റ്സ്‌ ആയി...പതുക്കെ പതുക്കെ അടുത്തു..അവസാനം ആത്മാവും പറങ്കിമാവും പോലെ നല്ല കൂട്ടുകാറന്മാരായി കാളേജില്‍ അങ്ങനെ വെലസി നടന്നു..

ഞാറാഴ്ച്ച രാത്തിറി ഒമ്പതര മണി കഴിഞ്ഞാല്‍ ഹോസ്റ്റലിന്റെ മുമ്പിലത്ത ഫോണ്‍ ബൂത്തില്‍ നല്ല തെരക്കാണു..എല്ലാരും വീട്ടിലേക്കു വിളിക്കുന്നതു മിക്കവാറും ഞാറാഴ്ച്ചയാണു..ഒമ്പതര കഴിഞ്ഞാല്‍ ചാര്‍ജും കൊറവുണ്ടല്ലൊ..അന്നും പതിവു പോലെ ഫോണ്‍ ബൂത്തിലിരുന്നും നിന്നും പരസ്പരം പാര വച്ചും കോനയടിച്ചും ഓരോ പയലുകളായി ഫോണ്‍ വിളിച്ചിട്ടു തിരിച്ചു പോയി.....ഏറ്റവും അവസാനം ഫോണ്‍ വിളിക്കാന്‍ കേറിയതു നമ്മള രഹുവാണു.. വീട്ടിലേക്കു വിളിച്ചു കഴിഞ്ഞതു മുതല്‍ ലവനു എന്തരോ ഒരു എന്തരാല്‍റ്റിഫിക്കേഷന്‍...
ഞാന്‍ ചോദിച്ചു.."എന്തരടേ മൊഖം വാടീരിക്കണതു.."
"ഞാന്‍ ഒടനേ വീട്ടില്‍ പോണു..അമ്മയ്ക്കു നല്ല സുഖം ഇല്ല..നാലഞ്ജു ദെവസം പനിയായിട്ടു കെടപ്പായിരുന്നൂ..."
"ഇനി ഇപ്പം തിരോന്തരത്തിനു വണ്ടി കിട്ടോ..രാത്തിറി ഒരു പാടു താമയിച്ചില്ലെ..നാള പൊയ്യാല്‍ പോരെ ..അമ്മയ്ക്കു ഒരു ചെറിയ പനിയല്ലെ ഒള്ളൂ...വീട്ടില്‍ അച്ചനും ചേച്ചിയൊക്കെ ഇല്ലേടെ...പിന്നെന്തരു പേടിക്കാന്‍...." എവനു തടിയും പൊക്കവും മാത്തറെ ഒള്ളൂ...ആളു ഒരു മാടപ്രാവാണു കേട്ടാ..മാടിന്റെ ശരീരവും പ്രാവിന്റെ മനസ്സും എന്നു വെറുതെ മനസ്സില്‍ വിചാരിച്ചു... ലവന്‍ അന്നു രാത്തിറി തന്നെ വീട്ടിലേക്കു പോയി..

അന്നു ഞാന്‍ കെടക്കാന്‍ നേരം ഒരു പാടു എന്തരോ ഒക്കെ ചിന്തിച്ചു...ലവനു അമ്മയ ഭയങ്കര സ്നെഹങ്ങളാണല്ലോ....എനിക്കു എന്റെ അമ്മയോടു ഇത്തറയും സ്നേഹമുണ്ടൊ?..ലവന്റ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ എന്തരു ചെയ്യുമായിരുന്നു..വീട്ടില്‍ പോകുമായിരുന്നോ? ഏയ്‌...ഇല്ല.....അങ്ങനെ ഓരോന്നു ആലോയിച്ചു ഒറങ്ങി പോയീ..

വീട്ടിനു മുന്നില്‍ വലിയ ആള്‍ക്കൂട്ടം...നെലവിളി...ആരയൊ തറയില്‍ കെടത്തിയിരിക്കുന്നൂ..അയ്യോ..എന്റ അമ്മ...ഞാന്‍ ഇനി എന്തരു ചെയ്യും...ശ്ശൊ എനിക്കു വയ്യേ... എന്റെ കാലും കയ്യും അനങ്ങുന്നില്ലാ...പെട്ടന്നു ഞാന്‍ ഒറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റു...വാച്ചില്‍ സമയം നോക്കി...മണി നാലു ഇരുപതു...അടുത്തിരുന്ന മണ്‍കലത്തില്‍ നിന്നും കൊറച്ചു വെള്ളങ്ങളു എടുത്തു കുടിച്ചൂ...പിന്നെ കെടന്നിട്ടു ഒറക്കം വന്നില്ലാ...സമയം എഴഞ്ഞു എഴഞ്ഞു നീങ്ങി..തിരിഞ്ഞും മറിഞ്ഞും കെടന്നു നേരം വെളിപ്പിച്ചു..

രാവിലെ ഫോണ്‍ ബൂത്ത്‌ തൊറക്കണതിനു മുമ്പേ അതിന്റ മുന്നില്‍ കുറ്റിയടിച്ചു...ബൂത്ത്‌ തൊറന്നൂ..ഞാന്‍ വെറച്ചു വെറച്ചു ഫോണ്‍ നമ്പര്‍ കുത്തി...ഫോണ്‍ ബെല്ലടിക്കുന്നൂ...ഹലോ എന്നു ഞാന്‍ വിളിച്ചൂ..
"എന്തരു മോനെ ഈ രാവിലേ..." "അമ്മേ ..അ.." എന്റെ ശബ്ദം മുറിഞ്ഞു..എന്റെ കണ്ണില്‍ നിന്നും ഒരു കണ്ണീര്‍ തുള്ളി അനുവാദം ചോദിക്കാതെ ഉരുണ്ടു താഴോട്ടു വീണു..

Wednesday, May 14, 2008

അണ്ണാ..ഇതെന്തരു ലോകങ്ങളു അണ്ണാ

അണ്ണാ..ഇതെന്തരു ലോകങ്ങളു അണ്ണാ..കൊള്ളാം കേട്ടാ ഭൂലോകം...എത്തറ എത്തറ എഴുതുകാറന്മാരണ്ണാ ഇവിട....

ടി.വി.യില്‍ ബ്ലൊഗ്‌ ശില്‍പ ശാല കണ്ടപ്പഴേ നിരീച്ചതാണു കേട്ടാ ഒരു ബ്ലോഗ്‌ വിടണം എന്നു...അതു എങ്ങന പറ്റാനാണു...വീട്ടില്‍ നെറ്റുകളു വേണ്ടെ..... നെറ്റ്‌ നെറ്റ്‌ എന്നു തലേ കൈവെച്ചു വിളിചപ്പം..രാത്തിറി ഒരു കൊതു വലേം വാങ്ങിച്ചോണ്ടു വന്നിരിക്കണു...മറ്റാരും അല്ല....എന്റെ മൂപ്പിലാന്‍...തള്ള വെരളീന്നു കലി വന്നതാണു...പിന്ന ഞാന്‍ ക്ഷമിച്ചതു വേറൊന്നും കൊണ്ടല്ല കേട്ടാ.. വെറുതെ അടികളു വാങ്ങിച്ചു പിടിക്കന്ദല്ല എന്നു വെച്ചിട്ടാണു..

അവസാനം പറഞ്ഞു പറഞ്ഞു വായില വെള്ളം വറ്റി എന്റെ പള്ളീ..അങ്ങനെ നെറ്റ്‌ റെടി..എന്നിട്ടു ഒരു ഉപദേശങ്ങളു..സൂഷിച്ചൂം കണ്ടും ഒക്കെ വേണം അതിലു കെടന്നു പിടിക്കാനും വലിക്കാനും.. വല്ല വൈറസും പിടിച്ചിട്ടു എനിക്കു ആശൂത്തിറി വരാന്ത കേറി ഏറങ്ങാനൊന്നും വയ്യ...പറഞ്ഞില്ലന്നു വേണ്ട... ഓഹൊ..അപ്പഴു അതാണു കാര്യങ്ങളു...

അതിരിക്കട്ടു...ഞാന്‍ എന്തരു എഴുതി പൊളക്കും അണ്ണാ..രാത്തിറി വെളുക്ക വെളുക്ക കുത്തി ഇരുന്നു എഴുതീട്ടു ആരും വായിചില്ലങ്കില്‍ പങ്കം അല്ലേ അണ്ണാ....എന്തരായാലും വരണടുത്തു വച്ചു കാണാം.. അല്ല പിന്ന..

അണ്ണന്മാരേ....അപ്പികളേ...എന്റ ബ്ലൊഗുകളു ഇഷ്ടപ്പെട്ടില്ലങ്കിലു പയിലുകള വിട്ടു ചങ്കിടിച്ചു വാട്ടല്ലേ അണ്ണാ..എന്നെ ഒന്നു വെരട്ടി വിട്ടാല്‍ മതി...ഞാന്‍ ഓടി തള്ളി കൊള്ളാം...

അപ്പം ശെരി...പറഞ്ഞതു പോലേ..
ARTICLE WRITING